കൊട്ടാക്കമ്പൂർ ഭൂമിയിടപാട്: ഹർജി ഹൈക്കോടതി തള്ളി

കൊച്ചി ∙ ജോയ്സ് ജോർജ് എംപിക്കെതിരെ ആരോപണമുയർന്ന കൊട്ടാക്കമ്പൂർ ഭൂമിയിടപാടു കേസിൽ സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ട് കോടതി അനുമതി നൽകിയതു ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി. പ്രതികൾ തങ്ങളെ വഞ്ചിച്ചു ഭൂമി സ്വന്തമാക്കിയതല്ലെന്നു പട്ടയം ലഭിച്ച ലക്ഷ്മി പൊലീസിനു മൊഴി നൽകിയിരുന്നു. ഈ മൊഴി പ്രോസിക്യൂഷൻ കേസിനു വിരുദ്ധമായിട്ടും മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതു കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഉടുമ്പൻചോല സ്വദേശി എം. മുകേഷ് ആണു കോടതിയിലെത്തിയത്.

സാക്ഷി പൊലീസിനു മൊഴി നൽകിയതു ഭയംമൂലമാകാമെന്നും അതു സ്ഥിരീകരിക്കാനാണു മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുകേഷിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.