Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറിഞ്ഞി ഉദ്യാനം മാറ്റിവരയ്ക്കുന്നു; ജനവാസ മേഖല ഒഴിവാക്കും

Neelakurinji Sanctuary ഇടുക്കിയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിൽ ഉൾപ്പെട്ട കൊട്ടാക്കമ്പൂർ മേഖല.

തിരുവനന്തപുരം / തൊടുപുഴ∙ ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്തു മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനും മന്ത്രിസഭാ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള സമഗ്ര സർവേ ജൂണിനു മുൻപു പൂർത്തിയാക്കും.

വ്യാജപട്ടയങ്ങളിലൂടെ ഭൂമി കയ്യേറിയവരെ ഒഴിവാക്കാൻ വേണ്ടിയാണു കുറിഞ്ഞി ഉദ്യാനത്തിന്റെ വലുപ്പം കുറയ്ക്കുന്നതെന്നും അതിർത്തി പുനർനിർണയിക്കുന്നതെന്നും നേരത്തേ ആരോപണം ഉയർന്നിരുന്നു. തുടർന്നു പ്രദേശം സന്ദർശിച്ച വനം, റവന്യു, വൈദ്യുതി മന്ത്രിമാർ പ്രത്യേകം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം.

വട്ടവട, കൊട്ടാക്കമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന അഞ്ചുനാടു പ്രദേശത്തെ മുഴുവൻ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റാൻ കലക്ടർ പദ്ധതി തയാറാക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് ഇവ വളർത്തുന്നതു നിരോധിക്കും. റവന്യു ഭൂമിയിൽ വനംവകുപ്പ് ഇത്തരം മരങ്ങൾ വച്ചുപിടിപ്പിക്കാൻ പാടില്ല. വനം വകുപ്പു നേരിട്ടു മരം നട്ടുപിടിപ്പിക്കുന്നതിനു കമ്പനികൾക്കും ഏജൻസികൾക്കും പാട്ടം നൽകുന്ന രീതി അവസാനിപ്പിക്കും. പട്ടയഭൂമിയിലെ ഇത്തരം മരങ്ങൾ ഉടമ ആറുമാസത്തിനകം പിഴുതുമാറ്റണം. അല്ലെങ്കിൽ കലക്ടർ നടപടിയെടുക്കും. ഈ പ്രദേശങ്ങളിൽ ജലമൂറ്റുന്ന മരങ്ങൾ വളർത്താൻ അനുവാദമില്ല. സങ്കേതത്തിനകത്തു വരുന്ന പട്ടയപ്രശ്നങ്ങൾ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനുമായി ഐഎഎസ് ഉദ്യോഗസ്ഥനെ സെറ്റിൽമെന്റ് ഓഫിസറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 62ലെയും പട്ടയഭൂമി ഒഴികെയുള്ള ഏകദേശം 3200 ഹെക്‌ടർ സ്‌ഥലത്തു നീലക്കുറിഞ്ഞി ഉദ്യാനം സ്‌ഥാപിക്കാൻ 2006 ഒക്‌ടോബർ ആറിനാണു പ്രാഥമിക വിജ്‌ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഉദ്യാനത്തിൽ 53 സർക്കാർ സ്ഥാപനങ്ങളും 2041 വീടുകളും 62 ആരാധനാലയങ്ങളും 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും 45 മറ്റു സ്ഥാപനങ്ങളും കാർഷിക ആവശ്യത്തിനുള്ള തടയണകളും ഉണ്ടെന്നാണു കുടിയേറ്റക്കാരുൾപ്പെടുന്ന വട്ടവട സമരസമിതിയുടെ വാദം. ഉദ്യാന വിസ്തൃതി കുറയാതിരിക്കാൻ 59, 60, 63 ബ്ലോക്കുകളിലായി വനം വകുപ്പു കൈവശം വച്ചിരിക്കുന്ന റവന്യു ഭൂമിയും കണ്ണൻദേവൻ ഹിൽസ് (കെ‍ഡിഎച്ച്) വില്ലേജിൽ നീലക്കുറിഞ്ഞി ധാരാളമായി കണ്ടുവരുന്ന മീശപ്പുലിമല, കുറ്റ്യാർവാലി, മാട്ടുപ്പെട്ടി മലനിരകളും രാജമല പ്രദേശങ്ങളും ഉദ്യാനത്തിൽ ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.

വ്യാജ പട്ടയങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭൂമികയാണു ഉദ്യാനം ഉൾപ്പെടുന്ന 58–ാം ബ്ലോക്ക് നമ്പരിലുള്ള കൊട്ടാക്കമ്പൂർ വില്ലേജെന്നാണ് ആരോപണം ഉയർന്നത്. ഇടുക്കി എംപി ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയും ബ്ലോക്ക് നമ്പർ 58ലാണുള്ളത്. പെരുമ്പാവൂരിലെ ഉന്നത സിപിഎം നേതാക്കൾക്കും ഇവിടെ ബെനാമി പേരുകളിൽ ഏക്കർകണക്കിനു ഭൂമിയുണ്ട്. ഇവരുടെ ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അതിർത്തി പുനർനിർണയനീക്കമെന്നും ആക്ഷേപമുയർന്നു. അതോടെ യുഡിഎഫും ബിജെപിയും രംഗത്തുവന്നു.

വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നു വന്നതോടെയാണു സർക്കാർ വെട്ടിലായത്. ഉദ്യാനവിസ്തൃതി കുറയ്ക്കാതിരിക്കാൻ തീരുമാനിച്ചതോടെ കേന്ദ്ര അംഗീകാരം ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷ. അതേസമയം, ജനവാസ മേഖല ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇവിടെ താമസിക്കുന്നവർക്കു ഭീഷണിയുണ്ടാവില്ലെന്നാണു കരുതുന്നത്. ഒഴിവാക്കപ്പെടേണ്ട ജനവാസ മേഖലകളും കൃഷിയിടങ്ങളും ഏതൊക്കെ എന്നതു കണ്ടെത്താൻ വിശദ സർവേ വേണ്ടി വരും. ഇക്കാര്യത്തിൽ ഇടുക്കി ജില്ലാഭരണകൂടത്തിനും വനം വകുപ്പിനും വ്യക്തതയില്ല.