പഞ്ചിങ് നിർബന്ധമാക്കിയാൽ ഒരു മന്ത്രിക്കും ശമ്പളം കിട്ടില്ല: ചെന്നിത്തല

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

കണ്ണൂർ∙ സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം കിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ‌ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തി‍‌ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പല മന്ത്രിമാരും സെക്രട്ടേറിയറ്റിൽ വരാതെ പാർട്ടി സമ്മേളനങ്ങളിലാണ്. ക്വോറം തികയാതെ മന്ത്രിസഭായോഗം വരെ മുടങ്ങി. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയോ കമ്മിറ്റി യോഗമല്ല. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിർബന്ധമാണ്. മന്ത്രിമാർ വന്നിട്ടും കാര്യമില്ലെന്നതു വേറെ. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കലാമണ്ഡലത്തിന്റെ വൈസ് ചാൻസലറാക്കാൻ കൊള്ളാം. സിപിഎം അധ്യാപകസംഘടന പറയുന്നതു മാത്രം നടപ്പാക്കുന്ന മന്ത്രി വിദ്യാഭ്യാസ വകുപ്പിനെ നാഥനില്ലാക്കളരിയാക്കി. വിനാശകരമായ പ്രതിപക്ഷ പ്രവർത്തനമല്ല നമ്മുടേത്. പക്ഷേ സഹകരിക്കാൻ സർക്കാരിന് എന്തെങ്കിലും പ്രവർത്തനക്ഷമത വേണ്ടേ? 

യാത്രയയപ്പു സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. സ്വന്തം മക്കളെ വിദേശത്തു പഠിപ്പിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവർക്കു പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു പറയാൻ അവകാശമില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. സി.പ്രദീപ് അധ്യക്ഷത വഹിച്ചു. എം.കെ.സനൽകുമാർ, പി.ഹരിഗോവിന്ദൻ, എം.സലാഹുദ്ദീൻ, കെ.വേലായുധൻ, സി.വിനോദ്, ടി.ശിവദാസൻ, കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.സരോജിനി അധ്യക്ഷത വഹിച്ചു. എം.നാരായണൻകുട്ടി, കെ.പ്രമോദ്, ടി.ജയകൃഷ്ണൻ, നൗഷാദ് ബ്ലാത്തൂർ, അനിൽ വട്ടപ്പാറ, കെ.സി.രാജൻ എന്നിവർ പ്രസംഗിച്ചു.