കൊച്ചി ∙ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം, കരടു ശുപാർശയിന്മേൽ ഹിയറിങ് ഉൾപ്പെടെ നടപടികൾ തുടരും. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജിയാണു കോടതിയിൽ. നിലവിലുള്ളതിന്റെ 150% കൂടുതൽ വേതനം നിശ്ചയിക്കാനാണു സർക്കാർ ശുപാർശ ചെയ്യുന്നതെന്ന് ഹർജിയിൽ പറയുന്നു. കരടു ശുപാർശയെത്തുടർന്ന് നാനൂറിലേറെ ആശുപത്രി മാനേജ്മെന്റുകൾ എതിർപ്പ് അറിയിച്ചെങ്കിലും വേണ്ടവിധം പരിഗണിക്കാതെ രണ്ടു ദിവസത്തിനകം ഹിയറിങ് പൂർത്തിയാക്കി തിരക്കിട്ടു നടപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു ഹർജി ആരോപിക്കുന്നു. ഹർജിയിൽ വാദം തുടരും.
Advertisement