ജീവൻ കൈവിട്ടുപോകുമ്പോഴും വിനോദ് കൈവിട്ടില്ല, ബസ് യാത്രക്കാരുടെ ജീവൻ

പാലാ കാനാട്ടുപാറയ്ക്ക് സമീപം, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വിനോദ് ഇടിപ്പിച്ചു നിർത്തിയ ബസ്.ഇൻസെറ്റിൽ എം.കെ. വിനോദ്

പാലാ∙ സ്വന്തം ജീവൻ പൊലിയുകയാണെന്നു തിരിച്ചറിഞ്ഞിട്ടും മനഃസാന്നിധ്യം കൈവിടാതെ ജീവനുകൾക്കു കാവലായ സ്വകാര്യ ബസ് ഡ്രൈവർ മരണത്തിനു കീഴടങ്ങി. 

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ട് എം.കെ. വിനോദ് (51) മരണത്തിനു കീഴടങ്ങുംമുൻപേ ബസ് മതിലിലും ഓടയിലുമായി ഇടിപ്പിച്ചുനിർത്തി ജീവിതത്തിലേക്കു തിരികെക്കയറ്റിയത് അൻ‍പതിലേറെ യാത്രക്കാരെ.

 പാലാ–തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ ഇന്നലെ വൈകിട്ടു  3.40നായിരുന്നു സംഭവം. പാലായിൽ നിന്നു  നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പുറപ്പെട്ട മേരിമാതാ ബസിലെ ഡ്രൈവർ വിനോദിനു  കാനാട്ടുപാറയിലെത്തിയതോടെ നെഞ്ചുവേദനയുണ്ടായി. 

ബസ് വേഗം കുറച്ചു റോഡിന്റെ വശത്തെ ഓടയിലും സംരക്ഷണഭിത്തിയിലുമായി ഇടിപ്പിച്ചു നിർത്തിയതോടെ വിനോദ് സീറ്റിൽനിന്നു കുഴഞ്ഞുവീണു. യാത്രക്കാരും മറ്റു ജീവനക്കാരും ചേർന്ന് വിനോദിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലെ യാത്രക്കാർക്കു പരുക്കില്ല.

വിനോദിന്റെ സംസ്കാരം ഇന്നു രണ്ടിന്. ഭാര്യ: കോടിക്കുളം തണ്ടേൽ ശോഭന. മക്കൾ: പ്രഭുൽ, പ്രവീണ. മരുമകൻ: ആഷിക്.