മദ്യലഭ്യതയുടെ വർധനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പു നൽകണം: മാർ പെരുന്തോട്ടം

ചെങ്ങന്നൂർ ∙ മദ്യലഭ്യത വർധിപ്പിക്കുന്ന ഭരണനേതൃത്വത്തിനെതിരെ ശക്തമായ മുന്നറിയിപ്പു നൽകണമെന്നു ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ജനവിരുദ്ധ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ കമ്മിഷനും വിവിധ മദ്യവിരുദ്ധ സംഘടനകളും ചേർന്നു സംഘടിപ്പിച്ച ബഹുജന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനസേവനമല്ല. ഇക്കാര്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചർച്ചയ്ക്കുപോലും തയാറായില്ലെന്നും   അദ്ദേഹം പറഞ്ഞു.

ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു. വിശേഷാവസരങ്ങളിൽ ഭക്ഷണത്തിന്റെ ഭാഗമായി മദ്യത്തെ കരുതുന്നതും മദ്യപിച്ച് ആരാധനാലയങ്ങളിൽ പോകുന്നതും പതിവാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

മദ്യനയത്തിനെതിരെയുള്ള പോരാട്ടത്തിനു തുടക്കം കുറിച്ച്, മാർ ജോസഫ് പെരുന്തോട്ടം കെസിബിസി മദ്യവിരുദ്ധ കമ്മിഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കലിനു പ്രതീകാത്മകമായി ഗദ കൈമാറി.

കേരള മദ്യവിരുദ്ധ വിശാല സഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള, സി.ആർ.നീലകണ്ഠൻ, മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ചാർലി പോൾ, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വർഗീസ് മുഴുത്തേറ്റ്, സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് മാത്യു, കെസിബിസി മദ്യവിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ടി.ടി.സക്കറിയ, സലവിക്കുട്ടി മുസല്യാർ, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.