വിദേശവനിതയുടെ കൊലപാതകം: ലഹരിമരുന്നിന്റെ ഉറവിടം തേടി പൊലീസ്

തിരുവനന്തപുരം∙ വാഴമുട്ടത്ത് കൊല്ലപ്പെട്ട വിദേശവനിതയ്ക്ക് ലഹരിമരുന്നെത്തിച്ചതിന്റെ ഉറവിടം തേടി പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തു. പ്രതികളായ ഉമേഷിനെയും ഉദയനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചന അനുസരിച്ചാണു കൂടുതൽ പ്രദേശവാസികളെ ഇന്നലെ വിളിപ്പിച്ചത്.

മൂന്നു ദിവസമായി നടക്കുന്ന ചോദ്യംചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ലെന്നാണു സൂചന. തെളിവെടുപ്പിനായി ഇന്നലെ പനത്തുറയിൽ ഇരുവരെയും എത്തിക്കുമെന്നു സൂചനയുണ്ടായിരുന്നു. പ്രതികളെ എത്തിക്കുമ്പോൾ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തെളിവെടുപ്പ് വൈകിപ്പിക്കുന്നതെന്നറിയുന്നു. മാനഭംഗത്തിനു ശേഷം വലിച്ചൂരിയെറിഞ്ഞ ചെരിപ്പും അടിവസ്ത്രവും സ്ഥലത്തെത്തിച്ചാൽ പൊലീസിനു കാണിച്ചുകൊടുക്കാമെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നു കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു.