കൊച്ചി ∙ കോവളത്തു വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുഹൃത്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐക്കു വിടാൻ തക്ക കാരണമില്ലെന്നു വിലയിരുത്തിയാണു നടപടി.
അറസ്റ്റിലായ പ്രതികൾക്കു പുറമെ കൂടുതൽ പേർക്കു കൊലയിൽ പങ്കുണ്ടെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ചായിരുന്നു ഹർജി. ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ നിന്നു 2018 മാർച്ച് 14നു വിദേശ വനിതയെ കാണാതായെന്നു കാണിച്ചു സഹോദരിയാണു പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. പിന്നീട് തിരുവല്ലത്തെ കണ്ടൽകാട്ടിൽ മൃതദേഹം കണ്ടെത്തി. ഇതിനിടെ, കേസിൽ പ്രതിയായ ഉമേഷിനു കോടതി സോപാധിക ജാമ്യം അനുവദിച്ചു.