ദീർഘകാല അവധിയിലുള്ള കെഎസ്ആർടിസി ജീവനക്കാർ തിരിച്ചെത്താൻ അന്ത്യശാസനം

തിരുവനന്തപുരം∙ ദീർഘകാല അവധിയിൽ പ്രവേശിച്ചശേഷം ജോലിക്കെത്താത്ത കെഎസ്ആർടിസി ജീവനക്കാർക്ക് മാനേജ്മെന്റ് അന്ത്യശാസനം നൽകി. അഞ്ചുവർഷത്തേക്ക് അവധിയെടുത്തു വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലിചെയ്യുന്ന 391 ജീവനക്കാർ ജൂൺ പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് നൽകി.

അഞ്ചുവർഷത്തെ അവധി കഴിഞ്ഞു ജോലിക്കു ഹാജരാകാത്ത 73 ജീവനക്കാർക്കും നോട്ടിസ് നൽകി. മേയ് 25ന് അകം ജോലിയിൽ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡപ്യൂട്ടേഷനിലുള്ള 54 പേർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്, ടയർ ഇൻസ്പെക്ടർ, പമ്പ് ഓപ്പറേറ്റർ, എഡിഇ തസ്തികയിലുള്ള ജീവനക്കാർക്കാണു നോട്ടിസ് നൽകിയത്. ജീവനക്കാരില്ലാതെ സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിലാണു നടപടി.

കോർപറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വർഷംവരെ ദീർഘകാല അവധിയെടുക്കാൻ ജീവനക്കാർക്കു കഴിയും. അതതു യൂണിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം. 14 ദിവസം കഴിഞ്ഞാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം. ഭരണവിഭാഗം മേധാവി അംഗീകരിച്ചാലേ അവധിയിൽ തുടരാൻ കഴിയൂ. 90 ദിവസം വരെയുള്ള അവധികൾ ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാൽ സിഎംഡിയുടെ അനുവാദം വേണം.