കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ അനുബന്ധ ഹർജികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 18നു വിധിപറയും. കേസിന്റെ വിചാരണയിൽ സ്വകാര്യ അഭിഭാഷകനെയും അനുവദിക്കണമെന്ന നടിയുടെ ഹർജിയിൽ, പ്രോസിക്യൂഷനെ സഹായിക്കാൻ നടിയുടെ അഭിഭാഷകനെ കോടതി അനുവദിച്ചു.
കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ഹർജികളിൽ ഇന്നലെ ശക്തമായ വാദം നടന്നു. കേസിലെ രേഖകൾ മുഴുവൻ ലഭിച്ചില്ലെന്ന പ്രതി നടൻ ദിലീപിന്റെ ഹർജിയിലും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളുടെ പകർപ്പു വേണമെന്ന ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ഹർജിയിലും കോടതി വാദം കേട്ടു. നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പിനുവേണ്ടി മറ്റു പ്രതികളും ഹർജി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പ്രതികൾ സമർപ്പിച്ച മുഴുവൻ ഹർജികളും കോടതി ജൂൺ 18നു തീർപ്പാക്കും.