തിരുവനന്തപുരം∙ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടിൽ കെവിൻ പി. ജോസഫിന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും വീടു വയ്ക്കുന്നതിനു നാലു ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുക.
കെവിൻ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയ്ക്കു തുടർ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിനു കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി.
എറണാകുളം മരട് കാട്ടിത്തല സ്കൂൾ വാൻ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു അനുവദിച്ചു. ആയത്ത്പറമ്പിൽ വീട്ടിൽ സനലിന്റെ മകൾ വിദ്യാലക്ഷ്മി, മരട് സ്വദേശി ശ്രീജിത്തിന്റെ മകൻ ആദിത്യൻ എസ്. നായർ എന്നിവരാണു മരിച്ചത്.
ഇതേ അപകടത്തിൽ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരിൽ നിക്ഷേപിക്കും.