ഗവാസ്കറുടെ അറസ്റ്റ‌്: സ്റ്റേ നീട്ടി

ഗവാസ്കർ, എഡിജിപി സുദേഷ്കുമാർ

കൊച്ചി ∙ എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ പരാതിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസംകൂടി നീട്ടി. തന്നെ മർദിച്ച കേസിനു ബദലായി തനിക്കെതിരെ കള്ളപ്പരാതി നൽകി കേസെടുപ്പിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഗവാസ്കറുടെ ഹർജി. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോൺകോൾ വിശദാംശങ്ങളും ടവർ ലൊക്കേഷനും മറ്റും എടുത്തുവെന്നും സർക്കാർ അറിയിച്ചു.

സാധാരണ ഗതിയിൽ പൊലീസുകാരനെ ആരെങ്കിലും ഇങ്ങനെ ചെയ്താൽ നരഹത്യാശ്രമത്തിനുള്ള വകുപ്പ് ഉൾപ്പെടുത്തില്ലേ എന്നു കോടതി വാദത്തിനിടെ ആരാഞ്ഞു. സർക്കാർ വിശദീകരണ പത്രിക സമർപ്പിക്കാമെന്ന് അറിയിച്ചതിനെ തുടർന്നു കേസ് മാറ്റി. ജൂൺ 14ന് എഡിജിപിയുടെ മകൾ അസഭ്യം പറഞ്ഞ് സെൽഫോൺ കൊണ്ടു മുഖത്തടിച്ചെന്നും തന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. അതിനു ബദലായി പെൺകുട്ടി തനിക്കെതിരെ അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും മറ്റുമാരോപിച്ച് നൽകിയ കള്ളക്കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.