പെരുമ്പാവൂർ കൊല: വീടുകൾ പോലും സുരക്ഷിതമല്ലാതായെന്ന് രമേശ്

തിരുവനന്തപുരം∙ പെരുമ്പാവൂരിൽ പെൺകുട്ടിയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ തന്നെ ജിഷ എന്ന പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ എല്ലാ സാമാന്യമര്യാദയും കാറ്റിൽപറത്തി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും തിരഞ്ഞെടുപ്പിൽ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോൾ അധികാരത്തിൽ. ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയിൽ വെട്ടുകത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണു തിരഞ്ഞെടുപ്പു കാലത്തു പിണറായി പ്രസംഗിച്ചു നടന്നത്.

പിണറായി മുഖ്യമന്ത്രിയായിരിക്കെയാണു പെരുമ്പാവൂരിൽ തന്നെ പട്ടാപ്പകൽ ഹീനമായ മറ്റൊരു കൊലപാതകം. പിണറായിക്ക് ഇപ്പോൾ എന്താണു പറയാനുള്ളത്? സംസ്ഥാനത്തു സ്ത്രീകൾക്കെന്നല്ല ആർക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. വീടുകൾ പോലും സുരക്ഷിതമല്ലെന്നു വന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കി തിരിച്ചറിയൽ കാർഡ് നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.