ഓണമുണ്ണാൻ 2500 കോടി കൂടി കടമെടുക്കുന്നു

x-default

തിരുവനന്തപുരം ∙ ഓണക്കാലത്തെ ചെലവുകൾക്കായി പൊതുവിപണിയിൽനിന്ന് 1000 കോടിയും സഹകരണ ബാങ്കിൽനിന്നു 2500 കോടിയും വായ്പയെടുക്കുന്നതിനു പുറമെ 2500 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.

കടപ്പത്രമിറക്കിയാണ് 2500 കോടി സമാഹരിക്കുക. ഇതോടെ ഓണത്തിനു ക്ഷേമ പെൻഷനും മുൻകൂർ ശമ്പളവും ബോണസും മറ്റും നൽ‌കാനായുള്ള ആകെ കടമെടുപ്പ് 6000 കോടിയായി.
സംസ്ഥാന സർക്കാരിന് ഇൗ വർഷം ആകെ 24,085 കോടി രൂപയാണു കടമെടുക്കാൻ കഴിയുക. ഓണക്കാലത്തെ കടമെടുപ്പു കൂടിച്ചേർത്താൽ ഇൗ വർഷത്തെ കടം 7000 കോടിയാകും. സർക്കാരിന്റെ പൊതുകടം ഇപ്പോൾ 1.42 ലക്ഷം കോടി രൂപയാണ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടുത്ത മാസം ഒന്നു മുതൽ കൊടുക്കേണ്ടേ വേതനം ഇൗ മാസം പകുതിയോടെ നൽകേണ്ടി വരുന്നതിനാലാണ് സഹകരണ ബാങ്കിൽനിന്നുകൂടി വായ്പയെടുക്കേണ്ടി വന്നതെന്നു ധനവകുപ്പു വൃത്തങ്ങൾ വ്യക്തമാക്കി. കടമെടുപ്പു പരിധിക്കുള്ളിൽനിന്നുള്ള വായ്പയെടുക്കലാകും സർക്കാർ നടത്തുകയെന്നും വ്യക്തമാക്കി.