ചക്രക്കസേര പ്രളയം കവർന്നു; നിസ്സഹായനായി അനൂപ്

പറവൂർ∙ ശിരസ്സ് മാത്രം അനങ്ങും. ശരീരം നിശ്ചലമാണ്. പേശികൾ നശിച്ചുപോകുന്ന ‘മസ്കുലാർ ഡിസ്ട്രോഫി’ എന്ന രോഗം ബാധിച്ച അനൂപ് (14) ഏഴു വർഷമായി കിടപ്പിലാണ്. ഏക ആശ്രയമായിരുന്ന ചക്രക്കസേരയുടെ സീറ്റ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. വീട്ടുസാധനങ്ങളെല്ലാം നശിച്ചു. വീടിനു വിള്ളലുമുണ്ട്.

ഖാദി തൊഴിലാളിയായ കരിമ്പാടം കാനാടി അരുൺദാസിന്റെയും ഷിൽഡയുടെയും ഇളയ മകനാണ് അനൂപ്. ഏഴു വയസ്സുവരെ നടന്നെങ്കിലും പിന്നീടു കിടപ്പിലായി. ഇപ്പോൾ ഹൃദയത്തിനും പ്രശ്നമുണ്ട്. ഇടയ്ക്കിടെ അപസ്മാരവും.

ഒരു വർഷം മുൻപു ചികിൽസയ്ക്കു പോകുന്ന വഴി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അനൂപിന്റെ കാലുകൾ ഒടിഞ്ഞു. സ്റ്റീൽക്കമ്പി ഇട്ടിരിക്കുകയാണ്. കരിമ്പാടം വല്ലീശ്വരി ക്ഷേത്രത്തിനു സമീപമാണു താമസം. ഫോൺ: 9847263413.