36,000 ടൺ ഗൃഹമാലിന്യം മൂന്നു മാസത്തിനകം നശിപ്പിക്കും; ദുരിതാശ്വാസനിധിയിൽനിന്ന് 5 കോടി രൂപ

തിരുവനന്തപുരം∙ കിടക്കകളും തലയണകളുമുൾപ്പെടെ പ്രളയത്തിൽ നശിച്ച 36,000 ടൺ ഗൃഹ മാലിന്യം സംസ്കരിക്കാൻ ശുചിത്വ മിഷന്റെ കിഴിലുള്ള ക്ലീൻ കേരളാ കമ്പനിയെ തദ്ദേശ സ്വയംഭരണ വകുപ്പ് ചുമതലപ്പെടുത്തി. മൂന്നു മാസത്തിനുള്ളിൽ സം‌സ്കരണം പൂർത്തിയാക്കാൻ ടണ്ണിന് 1522 രൂപ നിരക്കിലാണു ക്വട്ടേഷൻ നൽകിയിരിക്കുന്നത്. ഇതിനായി ദുരിതാശ്വാസ നിധിയിൽ നിന്നും 5 കോടി രൂപ നൽകി.

സാനിറ്റേഷനൻ ഫില്ലിങ്ങിനുപയോഗിച്ചോ സിമന്റ് ഫാക്ടറി ചൂളകളിൽ കത്തിച്ചോ മാലിന്യസംസ്കരണം നടത്തും. ഇലക്ട്രോണിക് മാലിന്യങ്ങൾ തരം തിരിച്ച് ഉണക്കിയെടുത്ത് ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തൊണ്ണൂറോളം പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളിൽ പൊടിച്ച് ടാറിങ്ങിനു നൽകും. പ്രളയം രൂക്ഷമായി ബാധിച്ച ആറു ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇവ അതുവരെ സൂക്ഷിക്കും.

ഇവ സൂക്ഷിക്കുന്നത് പരിസര മലിനീകരണമുണ്ടാക്കില്ലെന്നും തെറ്റായ പ്രചാരണം നടത്തി പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ നിയമനടപടികളെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. വെള്ളം കയറി നശിച്ച സാധനങ്ങൾ താൽക്കാലികമായിപ്പോലും സൂക്ഷിക്കാൻ സമ്മതിക്കില്ലെന്നു വാശിപിടിക്കുന്നവരെ സാമൂഹിക വിരുദ്ധരായി കാണേണ്ടിവരുമെന്നു തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പറഞ്ഞു.