ബിഷപ്പിനെതിരെയുള്ള പീഡന കേസ് സിബിഐക്കു വിടണമെന്നു ഹർജി

കൊച്ചി ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപിക്കുന്ന കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിഷപ് വിദേശത്തേക്കു കടക്കാതിരിക്കാൻ പാസ്പോർട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന ആലപ്പുഴ ചാരുമൂട് സ്വദേശി വി. രാജേന്ദ്രന്റെ ഹർജി കോടതി പിന്നീടു പരിഗണിക്കും.

കേസെടുത്ത് 77 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ലൈംഗികശേഷി പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ഇര മാത്രമല്ല, പൊതുസമൂഹവും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണു സർക്കാരിനെന്നും ഫലപ്രദവും നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.