കെഎസ്ആർടിസിയിൽ ഒക്ടോബർ രണ്ടുമുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഒക്ടോബർ രണ്ടുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഇന്നലെ എംഡി ടോമിൻ തച്ചങ്കരിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമൊന്നുമുണ്ടായില്ല. 

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് ഫെഡറേഷൻ സംഘടനകൾ ഒന്നിച്ചാണ് സമര നോട്ടിസ് നൽകിയത്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയാണു മറ്റു പ്രധാന ആവശ്യങ്ങൾ. 

കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ്  എംഡി ചർച്ച നടത്തിയത്. ചർച്ചയ്ക്കു മുൻപു തന്നെ യൂണിയനുകൾ നോട്ടിസ് നൽകി. സർക്കാരിൽ നിന്നു സാമ്പത്തികസഹായം ലഭിക്കാതെ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിൽ തച്ചങ്കരി ഉറച്ചുനിന്നു. കെഎസ്ആർടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യം ഉന്നയിക്കാമെന്നു ഗതാഗതമന്ത്രി അറിയിച്ചിരിക്കുന്നത്.