പി.കെ. ശശിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

പാലക്കാട് ∙ ലൈംഗിക വിവാദത്തിൽപ്പെട്ട പി.കെ. ശശി എംഎൽഎക്കെതിരെ സിപിഎം നടപടികൾ കടുപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ്, സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിൽനിന്നുള്ള താൽക്കാലിക വിലക്കു സ്ഥിരീകരിച്ചു ശശി ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തില്ല. പി.കെ. ശശിയെ പ്രതിരോധിക്കാൻ ശ്രമിച്ച ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.

വിവാദം കത്തിനിൽക്കുമ്പോൾ, എംഎൽഎക്കു ചെർപ്പുളശ്ശേരിയിൽ സ്വീകരണം ഏർപ്പെടുത്തിയതു വിവാദമായതോടെയാണു പാർട്ടി സ്ഥാനങ്ങളിൽനിന്നു സംസ്ഥാന നേതൃത്വം താൽക്കാലികമായി വിലക്കിയത്.  പരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി. 23നു പരാതി കൈപറ്റിയിട്ടും പരാതി ലഭിച്ചിട്ടില്ലെന്നാണു ജില്ലാ സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞത്. ഇതു ശശിയുടെ കൂടെയാണു പാർട്ടിയെന്ന തോന്നലുണ്ടാക്കിയെന്നു യോഗത്തിൽ വിമർശനമുണ്ടായി.

ശശിക്കു മാധ്യമങ്ങൾക്കു മുന്നിൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള അവസരമുണ്ടാക്കി. വിവാദം കത്തിനിൽക്കെ, ജില്ലാ കമ്മിറ്റി യോഗത്തിൽ ശശിതന്നെ അധ്യക്ഷനായതും വിമർശിക്കപ്പെട്ടു. പരാതിക്കാരിയുമായി ഒത്തുതീർപ്പു സംഭാഷണത്തിനു രണ്ടു മുൻ വനിതാ എംഎൽഎമാർ ശ്രമിച്ചത് ആരു ചുമതലപ്പെടുത്തിയിട്ടാണെന്ന ചോദ്യവുമുയർന്നു.