സർക്കാർ–പഞ്ചായത്ത് ഉപമയുമായി ബിഷപ്

കൊച്ചി ∙ ജലന്തർ രൂപതയും കന്യാസ്ത്രീ ഉൾപ്പെടുന്ന സന്യസ്തസമൂഹമായ മിഷനറീസ് ഓഫ് ജീസസുമായുള്ള ബന്ധം സംസ്ഥാന സർക്കാരും പഞ്ചായത്തും തമ്മിലുള്ളതുപോലെയെന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ സന്യസ്തസമൂഹങ്ങൾക്കു സ്വയംഭരണാധികാരമുണ്ടെന്നും രൂപത ഇടപെടാറില്ലെന്നുമായിരുന്നു വാദം.

സന്യസ്തസമൂഹത്തിന്റെ ആത്മീയ തലവൻ മാത്രമാണെന്നും ഉപദേശങ്ങൾ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ കന്യാസ്ത്രീക്കെതിരെ നടപടി നിർദേശിച്ചു ബിഷപ്പിന്റെ ഒപ്പോടെയുള്ള രേഖ പൊലീസ് പുറത്തെടുത്തു. 

അച്ചടക്കലംഘനം ഉണ്ടായപ്പോൾ വത്തിക്കാനിൽനിന്നുള്ള നിർദേശപ്രകാരം ഇടപെട്ടതാണെന്ന് അതോടെ ബിഷപ് വിശദീകരിച്ചു. 

അച്ചടക്കനടപടി സംബന്ധിച്ചു തനിക്കു റിപ്പോർട്ട് നൽകണമെന്ന് ഇതിനുശേഷം ബിഷപ്് അയച്ച കത്ത് പൊലീസ് പുറത്തെടുത്തു. 

നടപടി വൈകിയതുകൊണ്ട് അനൗദ്യോഗികമായി അന്വേഷണം നടത്തിയതാണെന്നായി അതിനുള്ള മറുപടി. അധികാരമില്ലെങ്കിൽ എന്തിന് ഇടപെട്ടെന്നായി പൊലീസ്. 

ചോദ്യംചെയ്യൽ ഇന്നു തീർന്നേക്കും: എസ്പി 

ചോദ്യംചെയ്യൽ ഇന്നു പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് എസ്പി ഹരി ശങ്കർ അറിയിച്ചു. മൊഴികളിലുള്ള കാര്യങ്ങൾ മൂന്നു സംഘങ്ങളായി തിരിഞ്ഞു പരിശോധിക്കും. മൊഴികൾ മാത്രം ആശ്രയിച്ചല്ല, മുഴുവൻ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഏതു കേസിലും അറസ്റ്റുണ്ടാകുക. ചോദ്യംചെയ്യൽ പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. ചോദ്യംചെയ്യലിനോടു ബിഷപ് സഹകരിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.