മസ്തിഷ്ക മരണം സർട്ടിഫൈ ചെയ്യുന്നതു നിർബന്ധിതമാക്കും

തിരുവനന്തപുരം ∙ അവയവദാനത്തിലെ സുതാര്യത ഉറപ്പുവരുത്താൻ എല്ലാ മസ്തിഷ്ക മരണങ്ങളും സർട്ടിഫൈ ചെയ്യുന്നതു നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവദാനത്തെക്കുറിച്ചു ബന്ധുക്കളോടു സംസാരിക്കാൻ കൗൺസലർമാരെ സർക്കാർ നിയമിക്കും.

രണ്ടു ഘട്ടങ്ങളിലായി മസ്തിഷ്കമരണം സ്ഥിരീകരിക്കുമ്പോൾ സംഘത്തിലെ സർക്കാർ ഡോക്ടർ ഒരാൾ തന്നെയായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും അവയവദാന ഏകോപനത്തിനായി നോഡൽ ഓഫിസറെയും കൂടുതൽ ജീവനക്കാരെയും നിയമിക്കും. അവയവദാനത്തിലൂടെ ‘പുതുജീവിതം’ കാത്തിരിക്കുന്ന രണ്ടായിരത്തിലേറെപ്പേർക്കും അവരുടെ കുടുംബങ്ങൾക്കും ഈ തീരുമാനം ആശ്വാസകരമാകും.