ആലപ്പുഴ ∙ അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചതു ചർച്ചയാകുന്നു.
കെ.കെ.രാമചന്ദ്രൻ നായർ നിയമസഭയിൽനിന്നും വിവിധ ബാങ്കുകളിൽനിന്നും എടുത്ത വായ്പയുടെ കുടിശികയായ 8,66,697 രൂപ അടിയന്തരമായി അനുവദിക്കണമെന്നു ഫെബ്രുവരിയിൽ ഡപ്യൂട്ടി കലക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. തുടർന്നു പണം അനുവദിക്കുകയും ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വീടു നിർമാണ സാമഗ്രികൾ വാങ്ങിയ ഇനത്തിൽ 2 ലക്ഷത്തിലേറെ ബാധ്യതയുണ്ടെന്നും ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ജനുവരി 14 നാണു കെ.കെ.രാമചന്ദ്രൻ നായർ മരിച്ചത്. പ്രളയ ദുരിതാശ്വാസ നിധി രൂപവൽക്കരിക്കും മുൻപായിരുന്നു വായ്പ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചത്.