ബിഷപ് ഫ്രാങ്കോ : വത്തിക്കാൻ അന്വേഷണം തുടരുന്നു

ന്യൂഡൽഹി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതിയെക്കുറിച്ച് വത്തിക്കാന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നു കത്തോലിക്കാ സഭാ വൃത്തങ്ങൾ വ്യക്തമാക്കി. 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ജലന്ധർ രൂപതയുടെ ഭരണച്ചുമതല തിരികെ നൽകിയിട്ടില്ലെന്നും കേസിന്റെയും സഭയുടെ അന്വേഷണത്തിന്റെയും ഫലത്തെ ആശ്രയിച്ചു മാത്രമാവും തുടർതീരുമാനമെന്നും സഭാ വൃത്തങ്ങൾ വിശദീകരിച്ചു. 

ഇതിനിടെ, പിന്തുണയ്ക്കും പ്രാർഥനകൾക്കും നന്ദി പറഞ്ഞ് ബിഷപ് ഫ്രാങ്കോ സഭയിലെ മറ്റു മെത്രാൻമാർക്കും വികാരി ജനറൽമാർക്കും കത്തയച്ചു. മാധ്യമങ്ങളും സമരം ചെയ്ത കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും സൃഷ്ടിച്ച സാഹചര്യവും മൂലമുള്ള സമ്മർദം കാരണം പൊലീസിനു തന്നെ അറസ്റ്റ് ചെയ്യാതെ നിവൃത്തിയില്ലെന്ന സ്ഥിതിയാണുണ്ടായതെന്നു കത്തിൽ അദ്ദേഹം വ്യക്തമാക്കി. 

അക്രൈസ്തവരായ രണ്ടു പേരാണ്  ജയിൽമുറിയിൽ കൂടെ ഉണ്ടായിരുന്നതെന്നും അവരെ കുരിശു വരയ്ക്കാനും പ്രാർഥിക്കാനും താൻ പഠിപ്പിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. അവിടെ ഒരു പ്രയാസവുമുണ്ടായില്ല. 21 ദിവസത്തെ ധ്യാനംപോലെയാണ് തോന്നിയത്. തുടർന്നും പ്രാർഥന വേണമെന്നും ബിഷപ് ഫ്രാങ്കോ അഭ്യർഥിച്ചു.