റിയാദ്∙ മാസങ്ങളായി ശമ്പളമില്ലാതെ ഒൻപതു മലയാളി വനിതകൾ സൗദിയിൽ ദുരിതത്തിൽ. വീസ ഏജന്റുമാരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചു തായിഫിലെ ദേവാലയത്തിൽ ക്ലീനിങ് ജോലിക്കെത്തിയവ സജിമോൾ കെ. ജോയ്, റസിയ ബീവി, ദീപ്തി മനോഹരൻ നായർ, സിന്ധു തങ്കമ്മ, ഷിനമോൾ ജബ്ബാർ, സിമി ബീഗം, ജയ രാജൻ, സിന്ധു ഗിരീഷ്, സൗമി യൂസഫ് എന്നിവരാണു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. 11 പേരുടെ സംഘത്തിൽ സുഖമില്ലാത്തതിനാൽ സീനത്ത് അബ്ദുറഹ്മാൻ നാട്ടിലേക്കു നേരത്തേ മടങ്ങി. ഷൈമ ഷാജഹാൻ ഇസ്മയിൽ ഇവിടെ തുടരാനും തീരുമാനിച്ചു.
പരാതിയെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ സ്പോൺസറുമായി നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ ലേബർകോടതിയിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണിവർ. ശമ്പള കുടിശിക നൽകി നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.