പ്രളയക്കെടുതി സർവേ: ആക്ഷേപങ്ങളുണ്ടെങ്കിൽ തിരുത്താൻ സൗകര്യം

തിരുവനന്തപുരം∙ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സർവേയിലെ വിവരങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അത് തിരുത്താനുള്ള സൗകര്യം സോഫ്റ്റ്‍വെയറിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ. സന്നദ്ധപ്രവർത്തകർ ഫീൽഡിൽ നിന്നു ശേഖരിച്ച വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ എൻജിനീയർമാർ പരിശോധിച്ചു വിലയിരുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരുടെ അംഗീകാരത്തോടുകൂടിയാണ് അന്തിമ പട്ടിക തയാറാക്കിയത്. rebuild.lsgkerala.gov.in എന്ന പോർട്ടലിൽ സമ്പൂർണ വിവരങ്ങൾ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ വിശദാംശങ്ങൾ അടങ്ങുന്ന പട്ടിക അതാതു സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാനും ബന്ധപ്പെട്ട വാർഡ് അംഗങ്ങൾക്ക് കോപ്പികൾ നൽകാനും സർക്കാർ നിർദേശിച്ചു.

അനർഹരായ വ്യക്തികൾ പട്ടികയിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരെ നീക്കം ചെയ്യാൻ കലക്ടർമാരെ അധികാരപ്പെടുത്തി. അർഹരായവർ വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് കലക്ടർ മുൻപാകെ അപ്പീൽ സമർപ്പിക്കാൻ വ്യവസ്ഥയുണ്ട്.