കട, സ്റ്റാൾ: 35% വരെ ഇളവു നൽകിയിട്ടും ലേലത്തിനാളില്ല

സന്നിധാനത്തു നിന്നുള്ള രാത്രിക്കാഴ്ച. ചിത്രം: അരവിന്ദ് വേണുഗോപാൽ

തിരുവനന്തപുരം ∙ ശബരിമലയിൽ സന്നിധാനം ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ലേലം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടി നീളുന്നു. ഇന്നലെ ബോർഡ് യോഗം ലേലത്തുക സംബന്ധിച്ചു ചർച്ച നടത്തിയെങ്കിലും തീരുമാനമെടുത്തില്ല. നട തുറന്നിട്ടും കട അനുവദിക്കുന്നതിലുള്ള കാലതാമസം ബോർഡിന്റെ നഷ്ടം വർധിപ്പിച്ചേക്കും. അടുത്ത യോഗത്തിൽ അന്തിമതീരുമാനം എടുക്കുമെന്നു ബോർഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു.

നേരത്തെ ലേലത്തുകയുടെ 35% വരെ ഇളവു നൽകിയിട്ടും ആരും ലേലത്തിനെത്തിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാനാണു സാധ്യത. സന്നിധാനം മുതൽ ഇലവുങ്കൽ വരെ 220 കടമുറികളും സ്റ്റാളുകളുമാണു ലേലത്തിനുള്ളത്. പകുതിപോലും പോയിട്ടില്ല. തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ ലേലം പിടിച്ച ചുരുക്കം വ്യാപാരികൾ തുക തിരികെ ആവശ്യപ്പെടാനും തുടങ്ങി. നെയ്യഭിഷേകത്തിന് ഉൾപ്പെടെ സന്നിധാനത്തു ഭക്തജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും യോഗം ചർച്ച െചയ്തു. ഇപ്പോഴുളള സംവിധാനം അപര്യാപ്തമെന്നു കണ്ടാൽ മറ്റു നടപടികളിലേക്കു കടക്കും. അപ്പം, അരവണ വിതരണത്തിനായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും.