യോഗി സർക്കാരിന്റെ രണ്ടു മാസം: റജിസ്റ്റർ ചെയ്തത് 803 മാനഭംഗം, 729 കൊലപാതകം

ലക്നൗ ∙ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. മാർച്ച് 15നും മേയ് ഒൻപതിനുമിടയിലാണ് ഇത്രയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന നിയമസഭയെ അറിയിച്ചു. ഇതുകൂടാതെ, 799 മോഷണങ്ങൾ, 2682 തട്ടിക്കൊണ്ടുപോകലുകൾ, 60 പിടിച്ചുപറിക്കേസുകൾ എന്നിവയും ഈ ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ടുചെയ്തു.

സമാജ്‍വാദി പാർട്ടി അംഗം ഷൈലേന്ദ്ര യാദവ് ആണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും എംഎൽഎ ചോദിച്ചു. കൊലപാതക കേസുകളിൽ 67.16 ശതമാനത്തിലും മാനഭംഗക്കേസുകളിൽ 71.12 ശതമാനത്തിലും തട്ടിക്കൊണ്ടുപോകലിൽ 52.23 ശതമാനത്തിലും നടപടിയെടുത്തുവെന്ന് മന്ത്രി അറിയിച്ചു. ആയുധവുമായി എത്തി സംഘം ചേർന്ന് പിടിച്ചുപറി നടത്തുന്ന കേസുകളിൽ 67.05 ശതമാനവും മോഷണങ്ങളിൽ 81.88 ശതമാനവും നടപടിയെടുത്തു. ദേശീയ സുരക്ഷാ ആക്ട് പ്രകാരം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഗൂണ്ടാ ആക്ട് പ്രകാരം 131 പേർക്കെതിരെയും 126 പേർക്കെതിരെ അധോലോക ആക്ട് പ്രകാരവും കേസ് റജിസ്റ്റർ ചെയ്തുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

മുൻവർഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് ചോദിച്ചപ്പോൾ അവ ലഭ്യമല്ല എന്ന മറുപടിയാണ് മന്ത്രി നൽകിയത്. കുറ്റകൃത്യങ്ങൾ കുറയ്ക്കണമെന്നാണ് ഞങ്ങളുടെ സർക്കാരിന്റെ നയം. മുൻസർക്കാരിന്റെ കാലത്ത് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങളുടെ സർക്കാർ ചെറിയ കുറ്റകൃത്യങ്ങളിൽപ്പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നുണ്ട്.– മന്ത്രി വ്യക്തമാക്കി.