ലോക്കപ്പില്‍ മദ്യലഹരിയിൽ നഗ്നരായി അഴിഞ്ഞാട്ടം; പ്രതികൾ റിമാൻഡിൽ

കൊച്ചി∙ പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികൾ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ ഉന്‍മാദത്തില്‍ പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയ ചെറുപ്പക്കാരെ റിമാന്‍ഡ് ചെയ്തു. 

പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെയാണു റിമാൻഡു ചെയ്തത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണു മൂവരെയും പള്ളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുമ്പോള്‍തന്നെ മൂവരും മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ലോക്കപ്പിലേക്കു മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍ കൂടിയത്.

പ്രതികൾ ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു. ബഹളത്തിനൊടുവിൽ ലോക്കപ്പിലെ പൈപ്പ് കണക്‌ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു. ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്നു കേസുകളും നിലവിലുണ്ട്.