തൊടുപുഴ∙ ഉടുമ്പന്നൂർ അമയപ്ര വള്ളിയാനിയിൽ യുവാവിനെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഉടുമ്പന്നൂരിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണു (25) ആണു മരിച്ചത്. ഇറച്ചിക്കടയിലെ ജീവനക്കാരനാണ്. വെള്ളിയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.
രാവിലെ കടയിലെത്താത്തതിനെ തുടർന്നു മറ്റു ജോലിക്കാർ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണു വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസം മുൻപു വിഷ്ണുവും ചിലരും ഉടുമ്പന്നൂർ കവലയിൽ വച്ചു തർക്കമുണ്ടായതായി പറയപ്പെടുന്നു. വിഷ്ണു ബിജെപി അനുഭാവിയാണെന്നും നാട്ടുകാർ പറഞ്ഞു. വ്യക്തി വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നു കരുതുന്നതായി കരിമണ്ണൂർ പൊലീസ് അറിയിച്ചു.