വിവാഹാഭ്യർഥന നിരസിച്ച കാമുകിയെ വെട്ടിമുറിച്ച് ഉപേക്ഷിച്ച ഡോക്ടർ അറസ്റ്റിൽ

കൊല്ലപ്പെട്ട ചയനിക കുമാരി. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

റാഞ്ചി ∙  വിവാഹാഭ്യർഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ഡോക്ടർ അറസ്റ്റിൽ. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞദിവസം ജാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ഉപേക്ഷിച്ചത്. സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജ‍ഡമാണെന്നു തിരിച്ചറിഞ്ഞത്.

ചയനികയും ഡോക്ടറും കുറച്ചുനാളായി അടുപ്പത്തിലായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും ഇൗസ്റ്റ് സിങ്ക്ബുവം എസ്പി പ്രശാന്ത് ആനന്ദ് അറിയിച്ചു. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിർസ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു. ഡോ. മിർസയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.