ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ചു; കസഖ്സ്ഥാനിൽ വെന്തുമരിച്ചത് 52 പേർ

കസഖ്സ്ഥാനിൽ തീ പിടിച്ച് നശിച്ച ബസ്. ചിത്രം: ട്വിറ്റർ

അസ്തന∙ ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് കസഖ്സ്ഥാനിൽ 52 യാത്രക്കാർ മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരും ബസിലുണ്ടായിരുന്നു. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ബസ് പൂർണമായി കത്തിനശിച്ചു.

റഷ്യൻ നഗരം സമാരയിൽനിന്നു തെക്കൻ കസഖ്സ്ഥാനിലെ ഷിംകെന്റിലേക്കായിരുന്നു യാത്ര. അക്തോബെ നഗരത്തിനു സമീപമെത്തിയപ്പോൾ ബസിൽ തീ പടരുകയായിരുന്നു. കാരണം വ്യക്തമല്ല. ഉസ്ബെക്കിസ്ഥാൻകാരാണു ബസിലുണ്ടായിരുന്നതെന്നു രക്ഷപെട്ട ഡ്രൈവർ പറഞ്ഞു.

കസഖ്സ്ഥാൻ റജിസ്ട്രേഷനിലുള്ള ബസാണ് കത്തിനശിച്ചതെന്ന് അത്യാഹിത വിഭാഗ മന്ത്രാലയം വക്താവ് റസ്‍ലൻ ഇമൻകുലോവ് പറഞ്ഞു. വളരെപെട്ടെന്ന് തീ പടർന്നത് അപകടതീവ്രത വർധിപ്പിച്ചു. 2015 ഏപ്രിലിൽ ഇവിടെ ബസും വാനും കൂട്ടിയിടിച്ച് 16 പേർ മരിച്ചിരുന്നു.