രാഷ്ട്രീയ പാർട്ടികൾക്കു 2000 രൂപയിൽ കൂടുതൽ നൽകരുത്: ആദായനികുതി വകുപ്പ്

ന്യൂ‍ഡൽഹി∙ പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. അനധികൃത പണമിടപാടുകൾ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു നിർദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നൽകിത്തുടങ്ങി.

നേരത്തേ, തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതിവിമുക്തമാക്കാൻ കേന്ദ്രം ഈ വർഷം ‘ഇലക്ടറൽ ബോണ്ടുകൾ’ ഏർപ്പെടുത്തിയിരുന്നു. എസ്ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകൾ വഴി വാങ്ങാവുന്ന ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാവുന്ന സംവിധാനമാണിത്.

ഒരു വ്യക്തിയിൽനിന്ന് ഒരു ദിവസം രണ്ടുലക്ഷത്തിലധികം രൂപ പണമായി വാങ്ങരുതെന്നും നിർദേശമുണ്ട്. ഭൂമി തുടങ്ങിയ വസ്തുക്കളുടെ ഇടപാടിന് 20,000 രൂപയോ അതിലധികമോ പണമായി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. കച്ചവട സംബന്ധമായോ ജോലി സംബന്ധമായോ ഉള്ള ചെലവുകള്‍ 10,000 രൂപയിലധികം വരുന്നവ പണമായി നൽകരുതെന്നും നിർദേശമുണ്ട്.

ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ നികുതിയോ പിഴയോ ഈടാക്കും. നിയമവിരുദ്ധമായി നടക്കുന്ന ഇടപാടുകൾ സംബന്ധിച്ചു പൊതുജനങ്ങൾക്കും ആദായനികുതി വകുപ്പിനെ വിവരമറിയിക്കാം. blackmoneyinfo@incometax.gov.in എന്ന ഇ–മെയിൽ ഐഡിയിലോ ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണറുടെ ഓഫിസിലോ ആണ് അറിയിക്കേണ്ടത്.