ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; സംഭവം മുംബൈയിൽ

പ്രതീകാത്മക ചിത്രം.

മുംബൈ∙ ഇംഗ്ലിഷ് സംസാരിച്ച പതിനെട്ടുകാരൻ സുഹൃത്തിനെ ഇരുപത്തൊന്നുകാരൻ കഴുത്തറുത്ത്, കുത്തിക്കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് ആണു കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന്‍ മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഫ്രോസിന്റെ കഴുത്തറുത്തതിനു ശേഷം അബ്ദുൽ വാഹിദ് ഇയാളെ 54 തവണ കുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം പുലർച്ചെ ഒരു മണിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇംഗ്ലിഷിൽ മാത്രം സംസാരിച്ച് അഫ്രോസ് തുടര്‍ച്ചയായി കളിയാക്കിയതാണു തന്നെ പ്രകോപിപ്പിച്ചതെന്ന് അബ്ദുൽ വാഹിദ് മൊഴി നൽകി. അഫ്രോസിനെ വകവരുത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. അവസരം ഒത്തുവന്നപ്പോൾ കൊല നടത്തുകയായിരുന്നെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

മദ്യപിക്കാനെന്നു പറഞ്ഞാണ് അഫ്രോസിനെ ബാന്ദ്രയിലേക്കു കൊണ്ടുപോയത്. മദ്യപാനത്തിനിടെ അബ്ദുൽ വാഹിദ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അഫ്രോസിന്റെ കഴുത്തറുത്തു. പിന്നെ ദേഹത്തെമ്പാടും കുത്തിപ്പരിക്കേൽപ്പിച്ചു. മഹിം റഹേജ പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.