കാഞ്ഞങ്ങാട് യുവാവിനെ തലയ്ക്കടിച്ചു കൊന്നു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

കൊല്ലപ്പെട്ട ആശിഷ് വില്യം.

കാസർകോട്∙ കാഞ്ഞങ്ങാട് നിർമാണത്തിലിരിക്കുന്ന ബസ് സ്റ്റാൻഡിനുള്ളിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കണ്ണൂർ ചിറയ്ക്കൽ സ്വദേശി ആശിഷ് വില്യം ആണു മരിച്ചത്. കാസർകോട് മടിക്കൈ ചാളക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് നാലരയോടെയാണു സംഭവം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: മനോരമ

പൊലീസ് പറയുന്നത്: ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിലെ ബാറിൽനിന്നു മദ്യപിച്ചിറങ്ങിയതാണ് ആശിഷും ദിനേശനും. ആശിഷിനു പിറകേയാണു ദിനേശൻ സ്റ്റാൻഡിലേക്കു വന്നത്. ഇവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ അവിടെയുണ്ടായിരുന്ന മരക്കഷണമെടുത്തു ദിനേശൻ ആശിഷിന്റെ തലയ്ക്കടിച്ചു. തല തകർന്ന ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് പെട്ടെന്നുതന്നെ ദിനേശനെ പിടികൂടി.