മലപ്പുറത്ത് ഒൻപതംഗ കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

പ്രതീകാത്മക ചിത്രം.

മലപ്പുറം∙ വാഴക്കാട് ആറു കുട്ടികളടക്കം ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണു പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലം കരുതിക്കൂട്ടിയാണു വീടിനു തീവച്ചതെന്നു പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

ചെറുവായൂർ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീട്ടിൽ കഴിഞ്ഞദിവസമാണു സംഭവം. തീയിട്ടപ്പോൾ ഉയർന്ന പുക ശ്വസിച്ച കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാലാണു വന്‍ ദുരന്തം ഒഴിവായത്. അടയ്ക്കാ കച്ചവടക്കാരനായ അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കമാണു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികൾ ചുമച്ച് ഒച്ചവച്ചപ്പോൾ വീട്ടുകാർ ഉണർന്നു. നാട്ടുകാരുടെ കൂടെ സഹായത്തോടെയാണു തീ അണച്ചത്.

അർധരാത്രിയിൽ ബക്കറ്റിൽ മണ്ണണ്ണെയുമായി ഒരാൾ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സമീപത്തുള്ള വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. വലിയ അപകടം ഒഴിഞ്ഞെങ്കിലും അബൂബക്കറും കുടുംബത്തിനും ഭീതിയൊഴിഞ്ഞിട്ടില്ല.