Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ പ്രതിഷേധം; ജനസേവ ശിശുഭവൻ ഏറ്റെടുക്കൽ പാതിവഴിയിൽ നിന്നു

Janaseva Sisubhavan ജനസേവ ശിശുഭവൻ (ഫയല്‍ ചിത്രം)

ആലുവ ∙ തെരുവിൽനിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ സംരക്ഷിക്കുന്ന ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുക്കാനുള്ള ശ്രമം പാതിവഴിയിൽ നിന്നു. ആൺകുട്ടികൾ താമസിക്കുന്ന നെടുമ്പാശ്ശേരിയിലെ ബോയ്സ് ഹോം മാത്രമാണ് ഏറ്റെടുത്തത്. പെൺകുട്ടികൾക്കായുള്ള ആലുവ ശിശുഭവൻ പ്രതിഷേധത്തെത്തുടർന്ന് ഏറ്റെടുക്കാനായില്ല. 65 പെൺകുട്ടികളാണ് ശിശുഭവനിലുള്ളത്. ബോയ്സ് ഹോമിൽ 75 ആൺകുട്ടികളും. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ശിശൂഭവൻ ഏറ്റെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥർ ആലുവയിലെത്തിയത്. കുട്ടികളെ ഉൾപ്പെടെ സാമൂഹിക നീതി വകുപ്പിനു കൈമാറാനായിരുന്നു തീരുമാനം. 2017 ജൂലൈയിലെ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഇടപെടൽ. കുട്ടികളെ അതാതു സംസ്ഥാനങ്ങളിലേക്കു മാറ്റാനായിരുന്നു ഉത്തരവ്. ശിശുഭവനിലെ നാലു കുട്ടികൾ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു. കുട്ടികളെ പാർപ്പിച്ചത് അനധികൃതമായാണെന്നും സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു ഏറ്റെടുക്കാനുള്ള തീരുമാനം.

എന്നാൽ കുട്ടികളെ തൽക്കാലത്തേക്ക് സാമൂഹികനീതി വകുപ്പിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. പകരം ജനസേവയിലെ മുഴുവൻ ജീവനക്കാരെയും മാറ്റി സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവരും. ഇതിനെ എതിർത്തു കുട്ടികൾ നടത്തിയ സമരത്തെത്തുടർന്നാണ് ഏറ്റെടുക്കല്‍ നിർത്തിവയ്ക്കേണ്ടി വന്നത്. പഴയ ജീവനക്കാരെ തന്നെ നിലനിർത്തണമെന്നാണു കുട്ടികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അവർ ആലുവ യുസി കോളജ് വരെ പ്രകടനം നടത്തി. പിന്നീട് ഇവരെ അനുനയിപ്പിച്ചു തിരികെയെത്തിച്ചെങ്കിലും ശിശുഭവന് അകത്തേക്കു കടക്കാൻ തയാറായിട്ടില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ എത്തി അനുനയത്തിനു ശ്രമിക്കുന്നുണ്ട്.

കലക്ടറുടെ നിർദേശപ്രകാരം വടക്കൻ പറവൂർ തഹസിൽദാർ ഹരീഷിന്റെ നേതൃത്വത്തിൽ ശിശുഭവന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ തിട്ടപ്പെടുത്തി. ആലുവയിലും നെടുമ്പാശ്ശേരിയിലുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. എല്ലാം കൂടി 30 കോടി രൂപ വിലമതിക്കും. 1999 ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്‌. 2007ൽ ബോയ്സ് ഹോം ആരംഭിച്ചു. ജോസ് മാവേലി ചെയർമാനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനങ്ങൾ നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്.