തിരുവനന്തപുരം∙ തുടർച്ചയായ എട്ടാം ദിവസവും പെട്രോൾവില ഉയർന്നുതന്നെ. ഡൽഹിയിൽ ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 26 പൈസയും കൂടി. ദിനംപ്രതി വില നിശ്ചയിക്കുന്ന രീതി വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും വർധന. ഡൽഹിയിൽ ഇതോടെ പെട്രോൾവില ലീറ്ററിന് 76.25 രൂപയും ഡീസലിന് ലീറ്ററിന് 67.57 രൂപയും ആയി.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (ലീറ്ററിന്):
തിരുവനന്തപുരം
പെട്രോൾ - 80.35. വർധന - 34 പൈസ
ഡീസല്‍ - 73.34. വർധന - 28 പൈസ
കൊച്ചി
പെട്രോൾ - 78.95. വർധന - 33 പൈസ
ഡീസല്‍ - 71.95. വർധന - 27 പൈസ
കോഴിക്കോട്
പെട്രോൾ - 79.30. വർധന - 32 പൈസ
ഡീസല്‍ - 72.29. വർധന - 26 പൈസ
ചരിത്രത്തിൽ ആദ്യമായി ഇന്നലെയാണ് സംസ്ഥാനത്ത് പെട്രോൾ വില ലീറ്ററിന് 80 രൂപ എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ എട്ടു ദിവസവും വില വർധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ. കർണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.
ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്തിരിഞ്ഞതു രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണ്.