കൊല്ലം ∙ കെവിന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തെ തോട്ടില്‍ നിന്നാണു നാലു വാളുകൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകള്‍ കാണിച്ചുകൊടുത്തത്. തങ്ങളുടെ പക്കൽനിന്നു കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികൾ ആവർത്തിച്ചു. പുനലൂരിലെത്തിച്ചാണു തെളിവെടുത്തത്.
പ്രതികളായ ഫസൽ, നിയാസ്, റിയാസ്, വിഷ്ണു എന്നിവരെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു കൊണ്ടുവന്നത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, കോട്ടയം എസ്‍പി ഹരിശങ്കര്‍ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫസലിനെയും നിയാസിനെയും മാത്രമാണു പുറത്തേക്ക് ഇറക്കിയത്. കെവിൻ രക്ഷപ്പെട്ടതായി പറയപ്പെടുന്ന വഴി പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു. കോട്ടയത്തുനിന്നു കെവിനെ തട്ടിയെടുത്തു തെന്മല വരെ എത്തിച്ച സമയക്രമം തെളിവെടുപ്പിൽ രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡിന് അയച്ചിട്ടുണ്ടെന്നും പ്രതികൾക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന രണ്ടാംപ്രതി നിയാസിന്‍റെ മൊഴി നീനു തള്ളി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതു പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണെന്നാണ് നീനുവിന്റെ മൊഴി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണു നിയാസ് അന്വേഷണ സംഘത്തോടു പറഞ്ഞത്. ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കുറ്റം ചുമത്താനുള്ള സാധ്യത കണക്കിലെടുത്തു നീനുവിന്‍റെ അമ്മ രഹ്ന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി.
ഇതിനിടെ, മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകിയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മുങ്ങിമരണമെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണു സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. 16 മുറിവുകളാണു കെവിന്‍റെ ശരീരത്തിലുള്ളത്. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരികാവയവങ്ങള്‍ക്കും പരുക്കില്ല. എന്നാൽ, വലതു കണ്ണിനു മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ചൂണ്ടുന്നു. നിലത്തുകൂടി വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്‍റെ ശരീരത്തിലുണ്ട്.