തിരുവനന്തപുരത്തുനിന്ന് സുഷമയുമായി പറന്ന വിമാനം 14 മിനിറ്റ് ‘അപ്രത്യക്ഷമായി’

കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കു പോയ വിമാനത്തിന് 14 മിനിറ്റ് നേരത്തേക്ക് എയർ ട്രാഫിക് കണ്‍ട്രോൾ റൂമുമായി ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ച കഴിഞ്ഞാണു സംഭവം. അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ട സുഷമ സ്വരാജുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിവിഐപി വിമാനം ‘മേഘ്ദൂതി’നാണു ബന്ധം നഷ്ടമായത്. വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്കു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ഇത്.

ഇക്കാര്യം എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഡൽഹി–തിരുവനന്തപുരം–മൗറീഷ്യസ് വഴി ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു വിദേശകാര്യമന്ത്രിയുടെ യാത്ര. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2:08നാണു വിമാനം പറന്നുയർന്നത്. വൈകുന്നേരം മൗറീഷ്യസിന്റെ വ്യോമപരിധിയിൽ പ്രവേശിച്ചതിനു പിന്നാലെ 4:44 മുതൽ 4:58 വരെ മാലി എയർ ട്രാഫിക് കൺട്രോൾ റൂമിനു വിമാനവുമായി ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനവുമായി അവസാനം ബന്ധം പുലർത്തിയ ചെന്നൈ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം മൗറീഷ്യസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുമ്പോൾ നൽകുന്ന ‘ഇൻസെർഫ’ (INCERFA) അലാമും നൽകി. വിമാനം കാണാതാകുമ്പോൾ നൽകുന്ന മൂന്നു മുന്നറിയിപ്പുകളിൽ ആദ്യത്തേതാണിത്. വൈകുന്നേരം 4:44നാണ് ഈ അലാം നൽകിയത്. ആശങ്ക വളരുന്നതിനിടെ 4:58ന് പൈലറ്റ് മൗറീഷ്യസ് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്കു സന്ദേശം അയച്ചതോടെ ആശങ്ക അകന്നു. വിമാനവുമായുള്ള ബന്ധം നഷ്ടമായി 30 മിനിറ്റിനകം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലാണ് ‘കാണാതായതായി’ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പത്തു മിനിറ്റിലേറെ നേരം അധികാര കേന്ദ്രങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് എയർ ട്രാഫിക് കൺട്രോൾ റൂമും വിമാനവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. മൗറിഷ്യസിലെത്തിയ വിദേശകാര്യമന്ത്രി, മുൻനിശ്ചയപ്രകാരം പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്‌നാഥുമായി ചർച്ച നടത്തി. തുടർന്ന് ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചു.