ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഉയര്‍ത്തിവിട്ട രാഷ്ട്രീയകോലാഹലങ്ങള്‍ക്കിടെ മൂന്നു സ്ഥാനാര്‍ഥികളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണിക്കായി എളമരം കരീമും ബിനോയ് വിശ്വവും കേരളാ കോണ്‍ഗ്രസ് എമ്മിനായി ജോസ് കെ. മാണിയുമാണ് പത്രിക സമര്‍പ്പിച്ചത്. നാലാമത് ഒരു സ്ഥാനാര്‍ഥി മത്സരരംഗത്ത് എത്തിയില്ലെങ്കില്‍ ബുധനാഴ്ച മൂവരെയും വിജയികളായി പ്രഖ്യാപിക്കും.
കോണ്‍ഗ്രസില്‍ പ്രതിഷേധമുള്ളവരുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) കൂടി ഒപ്പമെത്തിയതോടെ യുഡിഎഫിന്റെ അംഗബലം 47 ആയി. 36 വോട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ ആവശ്യം. കോണ്‍ഗ്രസില്‍ വിമതസ്വരയമുയര്‍ത്തുന്നവര്‍ നാലാമത് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമാണ് മത്സരത്തിനുള്ള സാധ്യത. എന്നാല്‍ ഇതിനുള്ള ശേഷിയൊന്നും തല്‍ക്കാലം ഇവര്‍ക്കില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മത്സരമില്ലെങ്കില്‍ പ്രതിഷേധങ്ങളുടെ ആത്മാര്‍ഥത തെളിയിക്കേണ്ട ആവശ്യം കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വരുന്നില്ല. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. ബുധനാഴ്ച പിന്‍വലിക്കാനുള്ള അവസാന സമയത്തിനുശേഷമായിരിക്കും പ്രഖ്യാപനം.