ഗൗരി ലങ്കേഷിനെ വെടിവച്ചത് പരശുറാം; മഹാരാഷ്ട്രയിൽനിന്ന് പിടിയിൽ

ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനു നേർക്കു വെടിയുതിർത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മോറിനെ (26) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മഹാരാഷ്ട്രയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. വിജയാപുര സിന്ദഗി സ്വദേശിയാണ് പരശുറാം. 

2017 സെപ്റ്റംബർ അഞ്ചിനാണു ബെംഗളൂരുവിലെ വീടിനുമുന്നിൽവച്ച് ഗൗരി ലങ്കേഷു വെടിയേറ്റു മരിക്കുന്നത്. കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാർ, ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി. നവീൻകുമാർ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാടു പുലർത്തുന്നയാളാണെന്നും അവർക്കു വേണ്ടിയാണു താൻ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാൾ പറഞ്ഞതായി അറസ്റ്റിലായ കെ.ടി. നവീൻകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു.