താൻ കുറ്റക്കാരനല്ലെന്ന് രാഹുൽ കോടതിയിൽ; പ്രത്യേക പരിഗണനയെന്ന് പരാതിക്കാരൻ

രാഹുൽ ഗാന്ധി

താനെ∙ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ ആർഎസ്എസ് നൽകിയ മാനനഷ്ടക്കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ഭിവാണ്ടി കോടതിയിൽ നേരിട്ട് എത്തിയാണു രാഹുൽ നിലപാടു വ്യക്തമാക്കിയത്. കേസിന്റെ വാദം കേൾക്കൽ ഓഗസ്റ്റ് പത്തിലേക്കു മാറ്റി.

2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു മഹാത്മാഗാന്ധി വധത്തിൽ ആർഎസ്എസിനു ബന്ധമുണ്ടെന്ന തരത്തിൽ രാഹുൽ പ്രസംഗിച്ചത്. ഇതിനെതിരെ പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൺടെയാണു ഹർജി നൽകിയത്. ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

അതേസമയം, കോടതിയിൽ രാഹുലിനു പ്രത്യേക പരിഗണനയാണു നൽകിയതെന്ന ആരോപണവുമായി ഹർജിക്കാരൻ രംഗത്തെത്തി. ‘ഞാനാണു പരാതിക്കാരൻ. പക്ഷേ, എന്നെ കോടതി മുറിയിൽ കയറ്റിയില്ല. പൊലീസ് പക്ഷപാതപരമായാണു പെരുമാറിയത്’– രാജേഷ് കുൺടെ മാധ്യമങ്ങളോടു പറഞ്ഞു.