ആലപ്പുഴ∙ കാർഷിക വായ്പ തട്ടിപ്പു കേസിൽ ഫാ.തോമസ് പീലിയാനിക്കൽ അറസ്റ്റിൽ. കർഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫിസിൽ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്. സമിതി എക്സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.
കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണു ബാങ്ക് വായ്പ തട്ടിപ്പു നടന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലായിരുന്നു പോലീസ് അന്വേഷണം.