ലോകത്തെ കോടീശ്വരന്മാരിൽ മുൻപനായി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്നാണു ജെഫ് ബെസോസ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 141.9 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
‘ഫോബ്സ്’ മാസിക പ്രസിദ്ധീകരിച്ച പട്ടികയിൽ 92.9 ബില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തിയുമായി ബിൽഗേറ്റ്സാണു രണ്ടാമത്. 82.2 ബില്യൻ ഡോളർ ആസ്തിയുള്ള നിക്ഷേപകൻ വാറൻ ബഫെറ്റാണു മൂന്നാം സ്ഥാനത്ത്.
Read: ജെഫ് ബെസോസ് എങ്ങനെ ലോകകോടീശ്വരനായി?
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇൗ വർഷം തുടക്കത്തിൽ ബെസോസ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനമായ ആമസോൺ ലോകത്തെ വിലപിടിപ്പുള്ള കമ്പനികളിൽ രണ്ടാം സ്ഥാനത്താണ്.
ഓൺലൈൻ വ്യാപാര രംഗത്തെ ഭീമനാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ. ഇലക്ട്രോണിക്സ്-സോഫ്റ്റ്‌വെയർ നിര്‍മാണ കമ്പനിയായ ആപ്പിളാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി. ഫോർച്യൂൺ മാസികയുടെ കണക്കു പ്രകാരം അമേരിക്കയിലെ വലിയ കമ്പനികളിൽ ആമസോണിന് എട്ടാം സ്ഥാനമുണ്ട്.