വാരണാസി∙ ഉത്തർ പ്രദേശിലെ ചന്ദൗലി ജില്ലയിലെ ‘മുഗൾ സരായി’ റെയിൽവേ സ്റ്റേഷൻ ഇനി മുതൽ ‘ദീൻദയാൽ ഉപാധ്യായ ജംക്‌ഷൻ’. പുതിയ പേര് എഴുതിയ ബോർഡ് സ്റ്റേഷനിൽ സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യകാല റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ മുഗൾ സരായിയുടെ പേര് മാറ്റുന്നതു സംബന്ധിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ വർഷം നൽകിയ അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ദീൻദയാൽ ഉപാധ്യായയുടെ അൻപതാം ചരമവാർഷികത്തോട് അനുബന്ധിച്ചാണു സ്റ്റേഷന്റെ പുനർനാമകരണം.
1968 ഫെബ്രുവരി 11–നാണ് ജനസംഘ നേതാവായിരുന്ന ദീൻദയാൽ ഉപാധ്യായയെ മുഗൾ സരായി റെയിൽവേ സ്റ്റേഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നടന്ന സമ്മേളനത്തിൽ ജനസംഘത്തിന്റെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.