Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു ഗ്രൂപ്പ് ഫിലിപ്പൈൻസിൽ ഭക്ഷ്യ സംസ്കരണം കേന്ദ്രം ആരംഭിച്ചു

yusufali-meets-philippines-president ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗ്രൊ ഡ്യുട്ടെർട്ടെയുമായി മനിലയിലെ മലകനാംഗ് കൊട്ടാരത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തുന്നു.

മനില∙ ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. മനിലയിലെ മലകനാംഗ് കൊട്ടാരത്തിൽ ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയുമായി എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഫിലിപ്പൈൻസിലെ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള വിശദമായ രൂപരേഖ യൂസഫലി വിശദീകരിച്ചു. ഫിലിപ്പൈൻസ് സർക്കാരിന്റെ എല്ലാ പിന്തുണയും കൂടിക്കാഴ്ചയിൽ റോഡ്രിഗൊ യൂസഫലിക്ക് ഉറപ്പു നൽകി.

പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഫിലിപ്പൈൻസിൽ പ്രവർത്തനമാരംഭിച്ചു. മേയ് എക്സ്പോർട്സ് ഫിലിപ്പൈൻസ് എന്ന പേരിൽ തലസ്ഥാനമായ മനിലക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ പുതിയ കേന്ദ്രം ഫിലിപ്പൈൻസ് കൃഷി മന്ത്രി ഹോസെ ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു. ലഗൂണ പ്രവിശ്യ ഗവർണർ ലമിൽ ഹെർണാണ്ടസ്, കലമ്പ മേയർ ടിമ്മി ചിപ്പേക്കോ, ഫിലിപ്പൈൻസ് പ്രസിഡണ്ടിന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധി അമേബിൾ അഗ്വിലസ്, ഫിലിപ്പൈൻസിലെ യുഎഇ സ്ഥാനപതി ഹമദ് സയിദ് അൽ സാബി, ഇന്ത്യൻ സ്ഥാനപതി ജയ്ദീപ് മജുംദാർ, ഫിലിപ്പൈൻ എക്സ്പോർട്ട് പ്രൊസസിങ് അതോറിട്ടി ഡയറക്ടർ ജനറൽ ചരിതോ പ്ലാസ, ലുലു ചെയർമാൻ എം.എ. യൂസഫലി ലുലു ഡയറക്ടർ എം.എ. സലീം, ലുലു ഫിലിപ്പൈൻസ് ജനറൽ മാനേജർ രജ്മൽ റഫീഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഫിലിപ്പൈൻസ് എക്സപോർട്ട് പ്രൊസസിങ് അതോറിട്ടിയുടെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫിലിപ്പൈൻസിൽനിന്നുള്ള തനതുഭക്ഷ്യ വസ്തുക്കൾ, പഴം - പച്ചക്കറികൾ, ഫ്രോസൺ ഉൽപന്നങ്ങൾ, ടെക്സ്റ്റയിൽസ്, സൗന്ദര്യ വസ്തുക്കൾ എന്നിവ സംഭരിച്ചു ഗൾഫിലെയും ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണു ലക്ഷ്യം. 200 കോടി രൂപയുടെ വാർഷിക വിപണനമാണു ലുലു ലക്ഷ്യമിടുന്നത്.

വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കലവറയാണു ഫിലിപ്പൈൻസ്. ഉന്നത നിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ കൂടുതലായി എത്തിക്കാൻ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിപണനം നടത്തുന്നത് ഫിലിപ്പൈൻസിൽനിന്നുള്ള ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകും. തദ്ദേശീയരായ 60 പേർക്ക് ഇപ്പോൾ തൊഴിൽ നൽകിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ തദ്ദേശീയരായ 200 പേർക്കു കൂടി തൊഴിൽ നൽകും. ഇപ്പോൾ 9,000 ലധികം ഫിലിപ്പിനോകളാണു ഗൾഫിലെയും ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെയും ഹൈപ്പർമാർക്കറ്റുകളിൽ ജോലി ചെയ്യുന്നത്.