Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ ഐക്യം പാളി; എൻഡിഎയുടെ ഹരിവംശ് നാരായൺ രാജ്യസഭാ ഉപാധ്യക്ഷൻ

Harivansh-Narayan-Singh ഹരിവംശ് നാരായൺ സിങ്.

ന്യൂഡൽ‍ഹി∙ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സിങ്ങിനു വിജയം. സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ബി.െക.ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് ഹരിവംശ് നാരായൺ സിങ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായൺ സിങ് 125 വോട്ട് നേടിയപ്പോൾ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ട്. രാവിലെ ആയിരുന്നു വോട്ടെടുപ്പ്.

അവസാന നിമിഷം വരെ ആർക്കു വോട്ടുചെയ്യുമെന്ന കാര്യം ‘സസ്പെൻസ്’ ആക്കി നിലനിർത്തിയ ഒഡിഷയിലെ ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ചതാണ് നിർണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദൾ എന്നീ പാർട്ടികൾ എൻഡിഎ സ്ഥാനാർഥിക്കു പിന്നിൽ ഉറച്ചുനിന്നതും തെലുങ്കുദേശം പാർട്ടിയുടെ (ടിആർഎസ്) പിന്തുണ ലഭിച്ചതും വോട്ടെടുപ്പിൽ നിർണായകമായി.

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൻമേൽ നടന്ന വോട്ടെടുപ്പിനുശേഷം ഭരണപക്ഷവും പ്രതിപക്ഷവും വീണ്ടും നേർക്കുനേരെത്തിയ പോരാട്ടമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടുകൂടി തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനായത് ബിജെപിക്കും എൻഡിഎയ്ക്കും ആത്മവിശ്വാസം പകരും.

കോൺഗ്രസ് എംപിയായിരുന്ന പി.ജെ.കുര്യൻ ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. ഹരിവംശ് നാരായൺ സിങ്ങിന്റെ തിരഞ്ഞടുപ്പോടെ രാജ്യസഭയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ എൻഡിഎ പ്രതിനിധികളെത്തി. ഉപരാഷ്ട്രപതി കൂടിയായ എം.വെങ്കയ്യ നായിഡുവാണ് രാജ്യസഭാ അധ്യക്ഷൻ.

മൂന്നു തവണയൊഴികെ നാളിതുവരെ ഉപാധ്യക്ഷപദവി കോൺഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതൽ 2012 വരെ മൊത്തം 19 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. അതിൽ 14 തവണയും മൽസരമില്ലായിരുന്നു. 1992 ജൂലൈയിൽ കോൺഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മൽസരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്.

related stories