'അച്ഛാ, എന്നോട് ക്ഷമിക്കണം'; കഴുത്തറുക്കുന്നതിനിടെ പിതാവിനോട് യാചിച്ച് എട്ടുവയസുകാരൻ

ജീൻ പിയർ ഡൊസോക, അന്ന ബെൽ, മാർസെൽ ഡൊസോക (ചിത്രം കടപ്പാട്: Houston Police, KTRK via CNN)

ഹൂസ്റ്റൻ (യുഎസ്) ∙ ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് രണ്ടു മക്കളെ ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യംചെയ്യലിലാണു ദാരുണമായ കൊലപാതകത്തെ കുറിച്ച് ഇയാൾ വെളിപ്പെടുത്തിയത്. കുട്ടികൾക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്ന് ആദ്യം പറഞ്ഞ ഇയാൾ പിന്നീടു സംഭവിച്ചതു വിശദീകരിക്കുകയായിരുന്നു. 

എട്ടു വയസുകാരനായ മകൻ മാർസെൽ ഡൊസോക, ഒരു വയസുകാരിയായ അന്ന ബെൽ എന്നിവരെയാണു പിതാവ് ജീൻ പിയർ ഡൊസോക നിക്ഷ്കരുണം കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ സബീൻ എൻറ്റോംഗോയാണ് ഇയാളുടെ അപ്പാർട്ട്മെന്റിൽ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴുത്തറുക്കാൻ തുടങ്ങിയപ്പോൾ എട്ടു വയസുകാരനായ മകൻ തേങ്ങിക്കരഞ്ഞെന്നും 'അച്ഛാ, എന്നോട് ക്ഷമിക്കണം' എന്നു യാചിച്ചുകൊണ്ടിരുന്നതായും ഇയാൾ ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസം ഇയാൾ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും ഒടുവിൽ കോൾ എടുത്തപ്പോൾ മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കരുതിവച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞതായി സബീൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ഇയാളുടെ അപ്പാർട്ട്മെന്റിൽ ചെല്ലണമെന്നും വാതിലിനു സമീപമുള്ള ചവിട്ടിക്കടിയിൽ താക്കോൽ വച്ചിട്ടുണ്ടെന്നും പറഞ്ഞതനുസരിച്ച് അപ്പോർട്ട്മെന്റിൽ എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സബീൻ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റിൽനിന്നു രക്തംപുരണ്ട കത്തിയും മൂത്ത കുട്ടിയുടെ മൃതദേഹം കിടന്നതിനു സമീപം കട്ടിലിൽനിന്ന് ഒരു കത്തും കണ്ടെടുത്തു. കുട്ടികൾക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പസഡീന എന്ന സ്ഥലത്തു വെടിയേറ്റ നിലയിൽ കാറിനുള്ളിൽനിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.