താമരശേരി തഹസീൽദാർക്കെതിരെ അക്രമം; ജീപ്പിലേക്ക് ലോറി ഇടിച്ചുകയറ്റി

അക്രമത്തില്‍ നിന്നു രക്ഷപ്പെട്ട തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, സംഭവസ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ് സംഘം

താമരശ്ശേരി∙  താമരശ്ശേരി തഹിൽദാർക്കെതിരെ മണൽക്കടത്തു സംഘത്തിന്റെ അക്രമം. അനധികൃത മണൽക്കടത്തു പിടിക്കാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിട്ട് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു.

നിരങ്ങി വന്ന ടിപ്പർ തഹസിൽദാരുടെ ജീപ്പിനു പിന്നിൽ തട്ടി റോഡരികിലെ തിണ്ടിൽ ഇടിച്ചുനിന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണു സംഭവം. താമരശ്ശേരി സിവിൽ സ്റ്റേഷനു മുൻപിൽ വച്ചു മണൽ കടത്തിവരുന്ന ടിപ്പർ കണ്ടതിനെ തുടർന്നു തഹസിൽദാരും സംഘവും പിന്തുടരുകയായിരുന്നു. കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവർടേക്ക് ചെയ്തു ജീപ്പ് നിർത്തി തഹസിൽദാർ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണു ടിപ്പർ വന്നു ജീപ്പിനു തട്ടിയത്. ടിപ്പർ വരുന്നതു കണ്ടു തഹസിൽദാർ ഉള്ളിൽ കയറിയതുകൊണ്ടു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

വിവരമറിഞ്ഞു താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മണൽ ലോറി കസ്റ്റഡിയിലെടുത്തു. തഹസിൽദാരുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.