Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗബന്ധം: വിധി അന്തിമമല്ല, എയ്ഡ്സ് വർധിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി

Subramanian Swamy സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി ∙ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിധി അന്തിമമല്ലെന്നും ഇനിയും ചോദ്യംചെയ്യപ്പെടാമെന്നും ഒരു ഏഴംഗ ബെഞ്ചിനു വിധി അസാധുവാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയ്ഡ്സ് പോലെ ലൈംഗികമായി പകരുന്ന അസുഖങ്ങളുടെ വർധനയ്ക്ക് ഇതു കാരണമാകുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്വാമി പറഞ്ഞു.

സ്വവർഗബന്ധം ജനിതകമായ കുഴപ്പമാണെന്ന വാദത്തിൽ ഉറച്ചുനിന്ന ബിജെപി നേതാവ്, ലൈംഗിക സ്വഭാവത്തിനു പകരമായി ഇതിനെ കാണാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. സമൂഹ തിൻമകളുടെ വർധനയ്ക്കു വിധി കാരണമാകുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. സ്വവർഗബന്ധവുമായി ബന്ധപ്പെട്ട ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്, വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചു കഴിഞ്ഞെന്നും ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങൾക്കും അർഹരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.